പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ നേരിട്ട തിരിച്ചടിയുടെ കാരണങ്ങൾ പരിശോധിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിലെ തോൽവിയാണ് പാർട്ടി വിശദമായി വിലയിരുത്തുന്നത്.
ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻമന്ത്രി എം.ബി. രാജേഷിനും കെ. ശാന്തകുമാരിക്കും എതിരേ കടുത്ത വിമർശനം ഉയർന്നു. ഇരു നേതാക്കളുടെയും പ്രവർത്തനശൈലിയും ജനങ്ങളുമായുള്ള അകൽച്ചയും തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ പരാജയത്തിനു പ്രധാന കാരണങ്ങളായെന്നാണ് വിലയിരുത്തൽ. എംഎൽഎമാരായിരുന്നിട്ടും ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
പാലക്കാട് മണ്ഡലത്തിൽ ഉണ്ടായ വോട്ടുചോർച്ചയെ ജില്ലാ കമ്മിറ്റി ഗൗരവവിഷയമായാണ് കണ്ടത്. പാർട്ടിയുടെ സ്വാധീനമേഖലകളിൽപോലും തിരിച്ചടി നേരിട്ടു. മണ്ഡലത്തിലെ പാർട്ടിപ്രവർത്തനം നിർജീവമായതും എതിരാളികൾക്കു രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ അവസരമൊരുക്കിയതുമാണ് തിരിച്ചടിക്കു കാരണമായത്.
ജില്ലയിലെ നെല്ലുസംഭരണ പ്രതിസന്ധിയും ഇടതുമുന്നണിക്കെതിരായ ജനവികാരം ശക്തമാക്കാൻ ഇടയാക്കിയ ഘടകങ്ങളിലൊന്നായിരുന്നുവെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി.
നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വിമർശനപരമായ പരാമർശങ്ങളുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിൽ കുറവുണ്ടെന്ന പരാതികൾ വ്യാപകമായി ഉയർന്നതായും ചില നേതാക്കളുടെ ആഡംബര ജീവിതശൈലി പൊതുസമൂഹത്തിൽ പ്രതികൂലധാരണ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങളും പ്രകടനപത്രികയും ജനങ്ങളെ ആകർഷിക്കുന്നതിനു പര്യാപ്തമായില്ല. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാപ്രവർത്തനം സജീവമാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, കെ.എസ്. സലീഖ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പുഫലം വിശദമായി ചർച്ച ചെയ്തത്. തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി ആവശ്യമായ സംഘടനാപരവും രാഷ്ട്രീയവുമായ തിരുത്തലുകൾ നടപ്പാക്കേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.